
സൂഫിസം എന്നും ഒരു ചര്‍ച്ചാ വിഷയമായിരുന്നു. പലരും വിമര്‍ശിച്ചും അനുകൂലിച്ചും ഇന്നും ആ ചര്‍ച്ചക്ക് തുടര്‍ച്ച നല്‍കി കൊണ്ടിരിക്കുന്നു. ഈ ചര്‍ച്ചകള്‍ക്കിടയില്‍ തിരിച്ചറിയപെടാത്ത ഒരുപാട് സൂഫി പണ്ഡിതര്‍ കഴിഞ്ഞു പോയി. പലരുടെയും പേരില്‍ അഭ്യൂഹങ്ങള്‍ വരെ പരത്തി വിട്ടു. ഇല്ലാ കഥകള്‍ മെനഞ്ഞുണ്ടാക്കി. ബഹുമാനിച്ച് ബഹുമാനിച്ച് കറാമത്തുകളുടെ എണ്ണം കൂട്ടി ശൈഖിന്റെ വില പോകുന്ന രീതിയിലും ഒരു പാട് സംസാരങ്ങള്‍. പലരെയും കാഫിര്‍ വരെ ആക്കി തീര്‍ത്തു. സൂഫികള്‍ അല്ലാഹുവിനെ മാത്രം പ്രണയിച്ചു എന്നതാണ് ഇതിനെല്ലാമുള്ള കാരണം. യഥാർത്ഥത്തിൽ ദിവ്യ പ്രണയം എന്താണെന്ന് തിരിച്ചറിയാനാവാത്തവര്‍ക്ക് മാത്രമെ ഇങ്ങനെ വിമര്‍ശനങ്ങളില്‍ ഏര്‍പ്പെടാന്‍ സാധിക്കുകയുള്ളു. വിമര്‍ശനാന്തരീക്ഷം ശക്തമായ ഈ കാലത്ത് ചരിത്രത്തില്‍ പുതിയ വഴികള്‍ തെളിയിച്ച സൂഫി പണ്ഡിതന്മാരെ കുറിച്ച് കൂടുതല്‍ അറിയാല്‍ നമ്മുടെ കടമയാണെന്ന് നാം തിരിച്ചറിയെണ്ടതുണ്ട്. ഈ ഇനത്തിന്‍ ഏറെ വിവാദപരമായ ചര്‍ച്ചകള്‍ക്ക് വിധേയമായ ഒരു സൂഫി പണ്ഡിതനായിരുന്നു ശൈഖുല്‍ അക്ബര്‍ ഇബ്‌നു അറബി. സ്‌പെയ്‌നിലെ സൂഫി ദാര്‍ശിനികരില്‍ നിന്നും രചനാ ചരിത്രത്തില്‍ ഒരു വിശ്വവിസ്മയമായി തീര്‍ന്ന പ്രതിഭാസമാണ് ശൈഖുല്‍ അക്ബര്‍ മുഹ്‌യുദ്ദീന്‍ ഇബ്‌നു അറബി (റ). 1165 റളമാന്‍ 17ന് സ്‌പെയിനിലെ മൂര്‍സിയയില്‍ ജനനം. മൂര്‍സയയില്‍ നിന്ന് തന്നെയാണ് ശൈഖിന്റെ ജ്ഞാന പാഠങ്ങള്‍ ആരംഭിക്കുന്നതും. പിന്നീട് ജീവിതാവസാനം വരെ വിദ്യ നുകർന്ന് കൊണ്ടുള്ള കാലമായിരുന്നു. തന്റെ കാലത്തെ പ്രധാന ഖാരിഅ് ആയിരുന്ന അബൂബക്കര്‍ മുഹമ്മദ് ഇബ്‌നു ഖലഫ് ലഖ്മിയുടെ പഠനകളരിയില്‍ നിന്ന് 578 ല്‍ സെവിയ്യയില്‍ വെച്ച് വൈജ്ഞാനിക ലോകത്തേക്ക് ആദ്യ ചുവട് വെപ്പ് വെച്ചു. ശൈഖുമാരെ നേരില്‍ കാണാന്‍ വേണ്ടി ഒരുപാട് യാത്രകള്‍ ചെയ്തു. പലരിൽ നിന്നായും വിദ്യ നുകർന്നു. വിദ്യ തേടിയുള്ള യാത്രകളില്‍ 4000 വര്‍ഷങ്ങള്‍ക്ക് മുമ്പെ മരിച്ച് പോയവരെ പോലും കണ്ടുമുട്ടി. കിതാബുകളില്‍ നിന്ന് മാത്രമല്ലായിരുന്നു ശൈഖവര്‍കള്‍ ഓതിപഠിച്ചത്. ഹൃദയങ്ങളില്‍ നിന്ന് ഹൃദങ്ങളിലേക്കുള്ള ജ്ഞാന സഞ്ചാരമാണ് മിക്കതും. പണ്ഡിതന്മാര്‍ ഹദീസുകള്‍ സ്വീകാര്യയോഗ്യമാണെന്ന് പരിശോധിക്കുന്നതിന് വേണ്ടി അതിന്റെ സനദുകളും രിവായത്തുകളും നോക്കുമായിരുന്നു. പക്ഷെ ശൈഖവര്‍കള്‍ റസൂല്‍ (റ) യോട് നേരിട്ട് ചോദിച്ച് ഉറപ്പ് വരുത്തലാണ് പതിവ്. തന്റെ പല യാത്രകളില്‍ നിന്നായി നിരവധി ശൈഖന്മാരില്‍ നിന്ന് ഇബ്‌നു അറബി ഇല്‍മ് നേടിയെടുക്കാൻ പലപ്പോഴായി ശ്രമിച്ചിട്ടുണ്ട്.
അബൂ അബ്ദുല്ലാ അല്‍ ഖയ്യാത്ത് എന്ന സൂഫി പശ്ചാതലമുള്ള ഒരു അധ്യാപകനിൽ നിന്നാണ് ഖുര്‍ആന്‍ പഠനത്തില്‍ ശൈഖവര്‍കള്‍ കൂടുതല്‍ പൂരോഗതി നേടിയത്. ശൈഖവര്‍കള്‍ ചെറുപ്പം മുതലെ ആത്മബന്ധം കാത്ത് സൂക്ഷിച്ചിരുന്ന മറ്റൊരു പണ്ഡിതനാണ് അബുല്‍ അബ്ബാസ് അല്‍ ഉറൈബി. തന്റെ ഗ്രന്ഥങ്ങളില്‍ 'ശൈഖി' എന്ന് പറയുന്നിടത്തെല്ലാം അല്‍ ഉറൈബിയെയാണ് ഉദ്ദേശിക്കപെടുന്നത്. പ്രത്യേകം അനുസ്മരിക്കേണ്ട പ്രധാന ഗുരുവാണ് അബൂ മദ്‌യന്‍. "അക്കാലത്തെ ഖുതുബായിരുന്നു മഹാനവര്‍കള്‍" എന്ന് ശൈഖ് ഇബ്‌നു അറബി പറഞ്ഞ് വെക്കുന്നുണ്ട്. ധാരാളം സ്ത്രീ ഗുരുക്കന്മാരില്‍ നിന്നും മഹാനവര്‍കള്‍ ഇല്‍മ് നുകർന്നിട്ടുണ്ട്. അവരില്‍ പ്രാധാനികളാണ് ഫാത്വിമ ഖുര്‍ത്തുബിയ്യ ബിന്‍ത് ഇബ്‌നുല്‍ മുസ, ശംസ് ഉമ്മുല്‍ ഫുഖറാഅ് യാസീന്‍ എന്നിവര്‍. ഇബ്‌ന് അറബിയെ കുറിച്ച് ഇന്നേവരെ മലയാളത്തില്‍ ലഭ്യമായ ഹൃസ്വ രചനയാണ് പി.സി ജലീല്‍ രചിച്ച "ഇബ്‌ന് അറബി പൊരുളുകളുടെ സുല്‍ത്വാന്‍" എന്ന പുസ്‌തകം.
ഇബ്‌ന് അറബിയുടെ ജീവിതാരംഭം മുതല്‍ അവസാനം വരെയുള്ള വിവരണം കാലാടിസ്ഥാനത്തില്‍ തന്നെ വിവരിക്കാന്‍ ശ്രമിക്കുന്നുണ്ട് ഈ പുസ്തകം. ഇബ്‌നു അറബിയ സംബന്ധിച്ച് ധാരാളം അത്ഭുതകരമായ കൂടികാഴ്ചയും സംഭവ വികാസങ്ങളും നടത്തിയിട്ടുണ്ട്. അതില്‍ പ്രധാനമായി എണ്ണുന്ന ഒരു കൂടുകാഴ്ചയാണ് ശൈഖവർകൾ പാശ്ചാത്യ ലോകത്ത് അവറോസ് എന്നറിയപ്പെടുന്ന ഇബ്‌ന് റുഷ്ദുമായി നടത്തിയ കൂടികാഴ്ച്ച. ഹിജ്‌റ 580 ലാണ് സംഭവം.
ഇബ്നു അറബി കയറിച്ചെന്നപ്പോൾ അവറോസ് ശൈഖിനെ കാണാനായി മുന്നോട്ടുവന്നു. എല്ലാ പരിഗണനയും അദ്ദേഹം നൽകി. അവസാനം ശൈഖിനെ ആശ്ലേഷിച്ചു. തുടർന്ന് പറഞ്ഞു: അതെ. തിരിച്ച് ശൈഖ് മറുപടി നൽകി: അതെ. അതോടെ അദ്ദേഹത്തിന് ഇബ്നു അറബി അദ്ദേഹത്തെ മനസ്സിലാക്കിയെന്ന തിരിച്ചറിവോടെ ആനന്ദാതിരേകമുണ്ടായി. എന്നാൽ പിന്നീട് ഞാൻ സ്വയം അദ്ദേഹത്തിന്റെ ആനന്ദത്തിന് കാരണം എന്തെന്ന് ബോധ്യപെട്ടപ്പോൾ ഇബ്നു അറബി സ്വയം പറഞ്ഞു: അല്ല.
അതോടെ അവറോസ് അസ്വസ്ഥനായി. മട്ടും ഭാവവും മാറി. അദ്ദേഹം സ്വന്തം ചിന്തകളെ സംശയിച്ചു. അദ്ദേഹം ചോദിച്ചു: ജ്ഞാനോദയത്തിലൂടെയും ദൈവിക വെളിപാടിലൂടെയും എന്തു പരിഹാരമാണ് നീ കണ്ടത്? സന്ദേഹാത്മക ചിന്തക്ക് എന്താണോ സ്വീകരിക്കാനാവുന്നത് അത് തന്നെയല്ലേ അതിലും കിട്ടുന്നത്. ഇബ്നു അറബി മറുപടി പറഞ്ഞു: അതെ, അല്ല. അതെ എന്നതിനും അല്ല എന്നതിനുമിടയിൽ ആത്മാക്കൾ അതിൻ്റെ പദാർഥത്തിൽ നിന്നു പറന്നുയരുകയും ശരീരങ്ങളിൽ നിന്നും കഴുത്തുകൾ പൊട്ടിച്ചെറിയുന്നുമുണ്ട്. അവറോസ് വിറക്കുന്നതു ഇബ്നു അറബി കണ്ടു. അദ്ദേഹം മന്ത്രിച്ചു: ദൈവത്തിലല്ലാതെ ശക്തിയില്ല. ഇതായിരുന്നു സംഭവം
മറ്റൊരു പ്രധാന സംഭവമാണ് ഒരു ഈത്തപ്പനയുടെ വേദന മാറ്റി കൊടുത്ത കഥ. ഖസ് വീനി ആസാറുൽ ബിലാദിൽ പറയുന്നു: "സെവിയ്യയിൽ റോഡരികിൽ ഒരു ഈത്തപ്പന ഉണ്ടായിരുന്നു. അത് വഴിയിലേക്കു ചാഞ്ഞു. നടന്നുപോകുന്നവർക്ക് അത് ബുദ്ധിമുട്ടായി. അങ്ങനെ ജനങ്ങൾ അത് മുറിച്ചൊഴിവാക്കാൻ തീരുമാനിച്ചു. അന്ന് രാത്രി ഇബ്നുഅറബി (റ) നബി (സ്വ)യെ സ്വപ്നത്തിൽ ദർശിച്ചു. അവിടന്ന് ഈത്തപ്പനയുടെ സമീപം നിൽക്കുന്നു. ഞാൻ വഴി തടഞ്ഞെന്നു പറഞ്ഞ് ജനം എന്നെ വെട്ടാനൊരുങ്ങുന്നു എന്ന് അത് തിരുമേനിയോട് പരാതി പറയുന്നു. അപ്പോൾ റസൂലുല്ലാഹി (സ്വ) അതിനെ തൊട്ടുതലോടുകയും അത് ചൊവ്വാകുകയുമുണ്ടായി. നേരം വെളുത്തപ്പോൾ ഇബ്നുഅറബി (റ) നേരെ ഈത്തപ്പനയെ തേടി ചെന്നു. അപ്പോൾ അത് നിവർന്നിരുന്നു. ഞാൻ അക്കാര്യം ജനങ്ങളെ അറിയിച്ചു. അവർ അത്ഭുതപ്പെട്ടു. അവർ അത് ബർകതിനു വേണ്ടി സന്ദർശിക്കുന്ന ഒരു കേന്ദ്രമാക്കി".
സാഹിത്യ പഠനം
മിക്ക മേഖലകളിലും ഇബ്‌നു അറബി തന്റെ വ്യക്തി മുദ്ര പതിപ്പിച്ചിട്ടുണ്ട്. അതില്‍ അധികവും അധ്യാത്മിക വിഷയങ്ങളായതിനാല്‍ അതു മാത്രമെ എഴുതിയിട്ടുള്ളു എന്നൊരു ധാരണ പരന്നിട്ടുണ്ട്.
അധ്യാത്മമാർഗങ്ങളിൽ പ്രവേശിക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ വിശദീകരിക്കുന്ന പല ഗ്രന്ഥങ്ങളും ശൈഖവർകളുടേതായുണ്ട്. കിതാബുൽ കുൻഹ്, കിതാബുൽ അംറ്, അൽ വസ്വിയ്യ, അൽ വസ്വായ, തദ്ബീറാത്, മവാഖിഉന്നുജൂം തുടങ്ങിയവയൊക്കെ ഇതിൽപെട്ടതാണ്. കര്‍മ്മശാസ്ത്രം, ഖുര്‍ആന്‍ വ്യാഖ്യാനം. സാഹിത്യം തുടങ്ങിയ മേഖലകളിലും ഇബ്‌ന് അറബി തൻ്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. കിതാബു മുഹാളറതുൽ അബ്റാർ കുറെ വേറിട്ട ഒരു ഗ്രന്ഥമാണ്. അതിൽ അറബ് രാജാക്കന്മാരുടെയും - മറ്റും കഥകളും പ്രഭാഷണങ്ങളും സാഹിത്യരചനകളും മറ്റുമൊക്കെ ഉൾപെടുത്തിയിരിക്കുന്നു. അതേപോലെ, ദുന്നൂനുൽ മിസരി. - ജുനൈദുൽ ബഗ്ദാദി, അബൂയസീദുൽ ബിസ്താമി, ഇമാം അൽ ഗസാലി തുടങ്ങി നിരവധി പേരുടെ ദർശനങ്ങളുടെ കഥകളും ഇതിലുണ്ട്. അൽ മുവഹ്ഹിദ് കാലഘട്ടത്തിലെ പണ്ഡിരെ മിക്കവരെയും ഈ കൃതിയിൽ കാണാം. വ്യാകരം മുതൽ ചരിത്രകാരന്മാരും ഭാഷാവിദഗ്ദരും വരെ ഇതിലുണ്ട്.
ഹിജ്‌റ 590 ലെ പിതാവിന്റെ വിയോഗം കാരണം രണ്ട് സഹോദരിമാരുടെ ഉത്തരവാദിത്വം കൂടി ഇബ്‌നു അറബിക്ക് ഏറ്റെടുക്കേണ്ടി വന്നു. അതിന് പുറമെയായിരുന്നു ഇബ്‌ന് അറബിയുടെ തന്നെ വിവാഹം. ആദ്യം വിവാഹത്തിനോട് അത്ര വലിയ താല്‍പര്യം ഇല്ലായിരുന്നങ്കിലും അല്ലാഹുവിന്റെയും പ്രവാചകന്റെയും മുമ്പില്‍ കാര്യം ബോധിപ്പിച്ചപ്പോള്‍ അല്ലാഹു ഇബ്‌നു അറബിയുടെ വിവാഹ വിഷയത്തില്‍ താല്‍പര്യം ഉണ്ടാക്കി കൊടുത്തു. മര്‍യം ബിന്‍ത് മുഹമ്മദ് ഇബ്നു അബ്ദുൽ ബിജായിയാണ് ശൈഖുൽ അക്ബറിന്റെ ആദ്യ ഭാര്യ. സെവിയ്യയിൽ നിന്നാണ് ഈ വിവാഹം. അവർ സൂഫിപ്രകൃതക്കാരിയായിരുന്നുവെന്ന് ഗ്രന്ഥങ്ങളിൽ പറയുന്നുണ്ട്.
മറ്റൊരു ഭാര്യ ഫാതിമ ബിൻത് യൂനുസ് ബിൻത് യൂസുഫ് അൽഹറമൈനാണ്. ഇവർക്കപ്പോൾ തൊണ്ണൂറു വയസ്സ് പ്രായമുണ്ടായിരുന്നു. അതിദരിദ്രയായിരുന്നു. സെവിയ്യയിലെ ജനങ്ങളുടെ കുപ്പത്തൊട്ടിയിൽ നിന്നായിരുന്നു ഭക്ഷണം കണ്ടെത്തിയിരുന്നത്. ആദ്യം വീടില്ലായിരുന്നു. പിന്നീട് ഒരു ചെറിയ കുടിലുണ്ടാക്കി നൽകി. മുഹമ്മദ് ഇമാദുദ്ദീൻ എന്ന ശൈഖുൽ അക്ബറിന്റെ പുത്രൻ ഈ മഹതിയിൽ നിന്നാണ്. 667ലാണ് അന്തരിച്ചത്. മുഹമ്മദ് സഅദുദ്ദീൻ എന്ന മറ്റൊരു മകനുമുണ്ടായി. 618ൽ മാലാട്യയിൽ ജ നിച്ച് 656ൽ അന്തരിച്ചു. ഡമസ്കസിൽ വെച്ച് മാലിക ഖാളിയുടെ മകളെ വിവാഹം കഴിച്ചതായും രേഖകളുണ്ട്.
ശൈഖവര്‍കളുടെ രചനാ ലോകവും പാരായണ സദസ്സുകളും
രചനകൾ വായിക്കുന്ന സമാഅ് പരിപാടി ശൈഖവർകൾ വ്യാപകമായി നടത്തിയിരുന്നു. നേരത്തെ അറിയിച്ചതനുസരിച്ച് ആളുകൾ സംഗമിക്കുകയും വിരചിതമായ ഗ്രന്ഥങ്ങൾ വായിക്കുകയും ചെയ്യുക എന്നതാണ് ഈ മജ്ലിസിന്റെ രീതി.
600 മുതൽ 617 വരെ സിറിയ, ഫലസ്തീൻ, അനത്തോളിയ, ഈജിപ്ത്, ഇറാഖ്, ഹിജാസ്, തുടങ്ങിയ പ്രദേശങ്ങളിൽ ശൈഖുൽ അക്ബർ നിരന്തരം സഞ്ചരിക്കുന്നുണ്ട്. എന്നാൽ ഇത് തുടർച്ചയായ രചനാപ്രക്രിയക്ക് ഒരിക്കലും തടസ്സമായില്ല.
സ്വപ്‌നലോകത്തും നേരിട്ടുമായി പല ആവര്‍ത്തി തിരുനബിയെ (സ്വ) ഇബ്‌നു അറബി കണ്ടുമുട്ടുന്നുണ്ട്. അതിന് അതിന്റെതായ ബഹുമാനത്തോടെ കൂടി തന്നെ ജലീല്‍ക്ക തന്റെ ഈ പുസ്തകത്തില്‍ സൂചിപ്പികുന്നുണ്ട്.
ശൈഖവര്‍കളുടെ രണ്ട് മാസ്റ്റര്‍ പീസ് ഗ്രന്ഥങ്ങളാണ് ഫുസൂസുല്‍ ഹികമും ഫുതുഹാതുല്‍ മക്കിയ്യയും. ഒരേ സമയം താൻ ഒരുപാട് കീർത്തിക്കപെടുകയും അപകീര്‍ത്തിക്കപെടുകയും ചെയ്യപ്പെട്ട രണ്ട് ഗ്രന്ഥങ്ങളാണിവ. ഫൂസൂസിനെ കുറിച്ച് ഇബ്‌ന് അറബി പറയുന്നത്. "ഈ പുസ്തകത്തിൽ ഞാൻ പരാമർശിച്ച ജ്ഞാനങ്ങൾ ഖുർആനിലൂടെ സ്ഥാപിതമായ വിഷയങ്ങളിൽ മാത്രം പരിമിതപ്പെടുത്തിയിരിക്കുന്നു. ഖുർആൻ വ്യക്തമാക്കിയതനുസരിച്ച് മാത്രമേ ഞാൻ പരാമർശിച്ചിട്ടുള്ളൂ. എനിക്കുള്ള പരിമിതിയിൽ ഞാൻ നിന്നു". എന്നാണ്. ശരീഅത്തിന് എതിരായി ഒന്നും എഴുതിയിട്ടില്ലന്ന് ഇബ്‌നു അറബി തന്നെ പറഞ്ഞ് വെക്കുന്നുണ്ട്. ഫുസൂസ് തീർത്തും പ്രവാചകന്‍ തനിക്ക് നേരിട്ട് പറഞ്ഞ് തന്ന വാചകങ്ങളാണ് എന്നാണ് ഇബ്നു അറബിയുടെ വാദം. ശൈഖ് അതിനെ പകര്‍ത്തി എഴുതിയിട്ടെയുള്ളു എന്നും പറയുന്നു. ശൈഖവര്‍കളുടെ വാക്കുകള്‍ തന്നെ കടമെടുക്കാം. ഇബ്നു അറബി (റ) പറയുന്നു: 627 മുഹർറം അവസാനത്തെ പത്തിൽ ഞാൻ ഒരു ദർശനത്തിലായി നബി (സ്വ)യെ കണ്ടു. തിരുഹസ്തത്തിൽ ഒരു ഗ്രന്ഥമുണ്ടായിരുന്നു. എന്നിട്ടെന്നോടു പറഞ്ഞു: ഇത് ഫുസൂസുൽ ഹികം എന്ന ഗ്രന്ഥമാണ്. ഇതെടുത്തോളു. അതുമായി ജനങ്ങളിലേക്കിറങ്ങിക്കോളൂ. അവർക്കതു പ്രയോജനം ചെയ്യും. അപ്പോൾ ഞാൻ പറഞ്ഞു: “അല്ലാഹുവെയും പ്രവാചകരെയും ഉലുൽഅംറിനെയും അനുസരിക്കാം. ഞാൻ എന്റെ മാനസികവിചാരത്തെ സംശുദ്ധമാക്കി. ഈ ഗ്രന്ഥത്തെ വെളിപ്പെടുത്തുന്നതിന് ഞാൻ ദൃഢനിശ്ചയത്തോടെ രംഗത്തിറങ്ങി. നബി (സ്വ) എനിക്കതു പകർന്നുതന്നെ പോലെ കൂട്ടലും കുറക്കലുമില്ലാതെ അതു നിർവഹിക്കുകയായിരുന്നു....."
ഫതൂഹാതുല്‍ മക്കിയ
560 അധ്യായങ്ങള്‍ പതിനായിരത്തോളം പേജിലായി രൂപപെടുത്തിയ ഗ്രന്ഥമാണ് ഫുതുഹാതുല്‍ മക്കിയ. രചനയുടെ പൂര്‍ണ നാമം അല്‍ ഫുതുഹാതുല്‍ മക്കിയ ഫീ മുഅരിഫതില്‍ അസ്‌റാറില്‍ മാലികിയ്യ മുല്‍കിയ്യ എന്നാണ്. ഫുസൂസ് നബിയില്‍ നിന്നാണെങ്കില്‍ ഫുതൂഹാത് ഒരു മാലാഖ വഴി അല്ലാഹുവില്‍ നിന്നുള്ളതാണ് എന്നാണ് ഇബ്‌ന് അറബി അവകാശപ്പെടുന്നത്. ഈ ഗ്രന്ഥത്തില്‍ പലപ്പോഴായി മുമ്പുള്ളതും പിമ്പുള്ളതുമായി ബന്ധമിലാത്തതും ഒരാവര്‍ത്തിയില്‍ മനസ്സിലാകാത്തതുമായിരിക്കും.
ഹിജ്റ 629 സഫറിൽ ഫുതൂഹാതുൽ മക്കിയ്യയുടെ രചന പൂർത്തിയാക്കി. ഈ ഗ്രന്ഥത്തിന്റെ രചന പൂർത്തിയാക്കിയപ്പോൾ മക്കയിലേക്ക് പോയി. ഫെറൂസാബാദി പറയുന്നത് പ്രകാരം മക്കയിൽ ചെന്ന് ഗ്രന്ഥത്തിന്റെ പേജുകൾ കഅ്ബക്കു മുകളിൽ വെച്ചു. ഒരു വർഷം കഴിഞ്ഞ് ഇവിടെയെത്തുകയും അവ പരിശോധിക്കുകയും ചെയ്തു. കാറ്റും ശൈത്യവും മഴയും വെയിലുമായി കാലാവസ്ഥകൾ വന്നുപോയെങ്കിലും ഫുതൂഹാതിന്റെ തുറന്നിട്ട പേജുകൾക്കോ എഴുത്തിനോ ഒരു കോട്ടവുമുണ്ടായിരുന്നില്ല.
ഇമാം അബ്ദുൽ വഹാബ് ശഅ്റാനി ഈ ഗ്രന്ഥത്തെ സംഗ്രഹിച്ചിട്ടുണ്ട്. ലവാഇഹുൽ അൻവാരിൽ ഖുദ്സിയ്യ എന്നാണ് ഈ സംഗ്രഹത്തിന്റെ പേര്. പിന്നെ അതിനെയും സംഗ്രഹിച്ചു. അതിന് കിബ്രീതുൽ അഹ്മർ എന്നാണ് നാമകരണം ചെയ്തത്.
നിരവധി ആന്തരജ്ഞാന കവിതകൾ കൊണ്ടു സമ്പന്നമാണ് ഈ കൃതി. പല അധ്യായങ്ങളും തുടങ്ങുന്നത് ദീർഘമായ കവിതയിലൂടെയാണ്.
ഹിജ്റ വർഷം 599ൽ മക്കയിൽ ആരംഭിച്ച് 629ൽ ഡമസ്കസിൽ വെച്ചാണ് രചന പൂർത്തിയായത്.
632ൽ ഫുതൂഹാതിൽ ചില കൂട്ടിച്ചേർക്കലുകളും ചില ഒഴിവാക്കലും നടത്തി പുതിയ ഒരു പതിപ്പ് കൂടി തയ്യാറാക്കിയിരുന്നു. 636ൽ അന്തിമ കരട് തയ്യാറാക്കി. ഇതിന്റെ കോപ്പി തുർക്കിയിലെ ഇസ്തംബൂളിൽ ടർക്കിഷ് ആന്റ് ഇസ്ലാമിക് ആർട്സ് മ്യൂസിയത്തിൽ സൂക്ഷിച്ചിരിപ്പുണ്ട്.
10634 തവണ ഖുർആനിക സൂക്തങ്ങൾ ഉദ്ധരിച്ചിട്ടുണ്ട്. 3518 ഹദീസുകളുണ്ട്. അയ്യായിരം സ്വലാത്തുകൾ. തുടക്കം വളരെ നീണ്ട ഒരു ആമുഖത്തിലാണ്. ആറ് ഭാഗങ്ങളായാണ് വിഭജിച്ചിരിക്കുന്നത്. 1). ആത്മജ്ഞാനം(മഅരിഫത്ത്) 2) ആത്മീയസ്വഭാവം(മുആമലാത്) 3) ആത്മീയാവസ്ഥകൾ(അ ഹ്വാൽ) 4) ആത്മീയവാസസ്ഥാനങ്ങൾ (മനാസിലാത്) 5) ആത്മീയസമാഗമങ്ങൾ (മുനാസലാത്) 6) ആത്മീയസ്ഥാനങ്ങൾ (മഖാ
മാത്).
ഇസ്ലാമിക ചരിത്രത്തിലെ അത്യപൂർവ്വമായ ഈ രചന ഇനിയും പഠനഗവേഷണങ്ങളുടെ ബൃഹദ് തലങ്ങൾ ബാക്കിവെച്ചിരിക്കുകയാണ്. മനുഷ്യന് കയറിച്ചെല്ലാനാവാത്ത വിധമുള്ള കൊടു മുടികളിലാണ് അതിന്റെ പൊരുളുകൾ. ആഴിയുടെ ആഴങ്ങളിലെ മുത്തുകൾ കണക്കെ, വീണ്ടും വീണ്ടും വികസിച്ചുകൊണ്ടേയിരിക്കുന്ന കടൽസമ്പത്ത് കണക്കെ അതിൽ അറിവിന്റെ പൊരുളുകളും വളർന്നുകൊണ്ടിരിക്കുന്നു. (പൊരുളുകളുടെ സുൽത്താൻ)
ഒരെ സമയം രണ്ടിടങ്ങളിലായും ഇബ്‌നു അറബിയെ കണ്ടതായി ചരിത്രത്തില്‍ കാണാം. ഹിജ്‌റ 688 ശൈഖവര്‍കള്‍ വഫാത്താകുമ്പോള്‍ ഒരുപാട് ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടിട്ടായിരുന്നു പോയത്. പക്ഷെ പിന്നീട് സൂഫി മേഖയില്‍ ഇബ്‌ന് അറബിയുടെ അത്ര പരജ്ഞാനം ഇല്ലാത്തവര്‍ ഇബ്‌ന് അറബിയെ വായിക്കുന്നതില്‍ നിന്ന് വിലക്കുകയായിരുന്നു ചെയ്തത്
ജുറൈസ് പൂതനാരി
COMMENTS